പാറ്റകളുടെ സമരം നാളുകളായുള്ള രാഷ്ട്രീയ പരാജയത്തിന്റെയും വഞ്ചനയുടെയും ഫലമായുണ്ടായതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ജനങ്ങളെ മറക്കുന്ന, ഒറ്റിക്കൊടുക്കുന്ന ഏത് രാഷ്ട്രീയ കെടുകാര്യസ്ഥതയ്ക്കും ഒത്തുതീർപ്പിനും ഈ സമരവുമായി ബന്ധമുണ്ടെന്നു കരുതണം. അതുകൊണ്ടുതന്നെ പാറ്റ സമരം പോലുള്ള മറ്റൊരു ബഹുജന പ്രതിഷേധം ഇനിയും സംഭവിച്ചേക്കാം.
കേരളത്തിലെ വൈദ്യുത പ്രതിസന്ധിയായാലും പരിസ്ഥിതിലോല പ്രദേശത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയായാലും വന്യമൃഗശല്യത്തിന് പരിഹാരമില്ലാത്തതായാലും റോഡപകടങ്ങൾ കുറയ്ക്കാൻ എടുക്കാവുന്ന നടപടികൾപോലും എടുക്കാത്തതും, ഇക്കഴിഞ്ഞ മഴക്കാലത്ത് ഏവർക്കും ബോധ്യപ്പെട്ട കേരളത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം നീണ്ടുപോകുന്നതുമെല്ലാം അത്തരത്തിലുള്ള രാഷ്ട്രീയ പരാജയമായിട്ടു വേണം കാണാൻ. ജനങ്ങൾ വെള്ളപ്പൊക്കത്തിൽ വലഞ്ഞപ്പോൾ വലിയ ചർച്ചയായ പ്രശ്നമാണ് നദികളിലെയും തോടുകളിലെയും എക്കലും മണ്ണും മാറ്റി ആഴം കൂട്ടണം എന്നുള്ളത്. അതും ഇനി അടുത്ത വെള്ളപ്പൊക്കത്തിനേ ഓർക്കാൻ വഴിയുള്ളൂ.
ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായ ആദം സ്മിത്ത് ആണ് സർക്കാർ ഒരു സൂപ്പർവൈസറോ അല്ലെങ്കിൽ കാവൽക്കാരനോ ആകണം എന്ന ആശയം ശക്തമായി മുന്നോട്ടു വച്ചത്. സർക്കാരുകൾ ഇതിൽ തുടർച്ചയായി പരാജയപ്പെടുന്നതാണ് നാം കാണുന്നത്. ‘കാവൽക്കാരൻ കള്ളനാണെന്ന’ രാഷ്ട്രീയ പ്രയോഗം അടുത്തകാലത്തുണ്ടായതാണ്.
ഈ അവസരത്തിൽ ഓർക്കേണ്ടത് തിയോഡോർ റൂസ്വെൽറ്റ് പറഞ്ഞതാണ്. “ഗവൺമെന്റ് നമ്മളാണ്; നമ്മളാണ് ഗവൺമെന്റ്, നിങ്ങളും ഞാനും.” അതായത്, ജനാധിപത്യത്തിൽ ഗവൺമെന്റല്ല ജനങ്ങളെ സൂപ്പർവൈസ് ചെയ്യേണ്ടത്; മറിച്ച്, ജനങ്ങളാണ് ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടത്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ഭരണകൂടത്തിന്റെ മുൻഗണനകൾ
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഇതല്ലേ സൂചിപ്പിക്കുന്നത്. കാലങ്ങളായി റെഗുലേറ്ററി കമ്മിഷൻ, ഇലക്ട്രിസിറ്റി ബോർഡ് എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രശ്നങ്ങൾ നീട്ടിക്കൊണ്ടു പോകുകയാണ്. ഇവയെ ഒക്കെ നിയമം മൂലം തന്നെ ജനങ്ങൾക്കുവേണ്ടി നിയന്ത്രിക്കേണ്ടതുണ്ട്. ഇവരെഴുതിയ നിയമങ്ങളാണ് തടസമെങ്കിൽ അവയും മാറ്റണം. അതിനാണല്ലോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നിയമസഭയും. ജനപ്രതിനിധികൾക്ക് പ്രതികൂലമായ അഴിമതി നിരോധന ബില്ലിലെ നിയമങ്ങൾ എത്ര പെട്ടെന്നാണ് നിയമസഭ കൂടി മാറ്റിയെഴുതിയത്.
പൊതുജന വികാരം മാനിക്കാതെ ഇപ്പോഴും എത്രയോ ആൾക്കാരെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത്. രസകരമായ ഒരു കാര്യം, ഇംഗ്ലണ്ടിലെ ഒരു സാധാരണ മന്ത്രിയുടെ പ്രൈവറ്റ് ഓഫിസിൽ ശരാശരി അഞ്ച് ജീവനക്കാരാണ് ഉണ്ടാകാറുള്ളത്. കേരളത്തിലാകട്ടെ അത് 25 പേരാണ്. മന്ത്രിമാരുടെ വിദേശ യാത്രകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എത്ര വേഗത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ജനങ്ങളുടെ കാര്യത്തിൽ മാത്രമാണ് മെല്ലെപ്പോക്ക്. ഇതനുവദിച്ചുകൂടാ.